ആഗസ്റ്റ് 14, 2025
ഗുജറാത്ത്, മെഹ്‌സാന ജില്ലയിലെ സർവോദയ കൊമേഴ്‌സ്യൽ
കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി
‘യു.സി.ബി.കളുടെ ലാഭത്തിൽ നിന്നുള്ള പൊതു/ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ/സമ്മാനങ്ങൾ’, ‘സാമ്പത്തിക പ്രസ്താവനകൾ – അവതരണവും വെളിപ്പെടുത്തലും’, ‘പ്രാഥമിക (നഗര) സഹകരണ ബാങ്കുകളിലെ പരിശോധന/ഓഡിറ്റ് സംവിധാനങ്ങൾ’, ‘വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങൾ – യു.സി.ബി.കൾ’, ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)’ എന്നീ വിഷയങ്ങളിൽ ആർ.ബി.ഐ. പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള സർവോദയ കൊമേഴ്‌സ്യൽ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ 2025 ഓഗസ്റ്റ് 08 ലെ ഉത്തരവ് പ്രകാരം ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 5.00 ലക്ഷം രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പ് 47എ(1)(സി) യോടൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ.ബി.ഐ., പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. പരിശോധനാ കണ്ടെത്തലുകളനുസരിച്ച് ആർ.ബി.ഐ യുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റു പലതിന്റേയും കൂട്ടത്തിൽ, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റങ്ങൾ (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:
പ്രസ്തുത ബാങ്ക്:
i. നിശ്ചിത നിയന്ത്രണ പരിധിയേക്കാൾ കൂടുതൽ സംഭാവനകൾ ട്രസ്റ്റുകൾക്ക് നൽകി.
ii. യഥാക്രമം ലാഭനഷ്ട പ്രസ്താവനയിലും ബാലൻസ് ഷീറ്റിലും, ലാഭത്തിന്റെയും ആസ്തികളുടെയും യഥാർത്ഥവും ന്യായയുക്തവുമായ ചിത്രം അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
iii. കൺകറന്റ് ഓഡിറ്റിൽ ഇടപാടുകളുടെ പരിശോധന തത്സമയം നടത്തുന്നതിനുപകരം പ്രതിമാസം നടത്തുകയും കാലതാമസത്തോടെ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു.
iv. ചില നിഷ്ക്രിയ ആസ്തികളെ (എൻ.പി.എ.) ഉചിതമായ എൻ.പി.എ ഉപവിഭാഗത്തിൽ വർഗ്ഗീകരിക്കുന്നതിൽ പരാജയപ്പെട്ടു.
v. അക്കൗണ്ടുകളുടെ അപകട സാദ്ധ്യതാ വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനം (അത്തരം ആനുകാലികത ആറ് മാസത്തിലൊരിക്കലെങ്കിലും ആയിരിക്കണം) നടത്തുന്നതിൽ പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോലി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/913 |