ഒക്ടോബർ 14, 2019
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം
പിൻവലിക്കാനുള്ള പരിധി 40,000/- രൂപയായി റിസർവ് ബാങ്ക്
വർദ്ധിപ്പിച്ചിരിക്കുന്നു
ഒക്ടോബർ 03, 2019 ന് പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ ആകെയുള്ള നിക്ഷേപതുകയിൽ നിന്നും 25000 രൂപ വരെ പിൻവലിക്കാനുള്ള അനുവാദം നൽകിയിരുന്നത് ഓർക്കുമല്ലോ.
.ബാങ്കിന്റെ പണ ലഭ്യതയും നിക്ഷേപകർക്ക് പണം മടക്കി നൽകുവാനുള്ള ശേഷിയും പരിഗണിച്ചതിനു ശേഷം പിൻവലിക്കാനുള്ള പരിധി നേരത്തെ നിശ്ചയിച്ച 25000 രൂപ ഉൾപ്പെടെ 40000 രൂപയായി വർധിപ്പിക്കുവാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നു. ഈ നടപടിയിൽ കൂടി 77% നിക്ഷേപകർക്ക് അവരുടെ മൊത്തം നിക്ഷേപം പിൻവലിക്കുവാൻ കഴിയുന്നതാണ്.
ചില വ്യക്തികൾ നടത്തിയ സാമ്പത്തിക വെട്ടിപ്പുകൾ മൂലം ബാങ്കിന്റെ സാമ്പത്തിക നില ക്ഷയിച്ചിരിക്കുന്നു. ഈ വിവരം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ട ഉടൻ ബാങ്കിന്റെ അപ്പോൾ ലഭ്യമായ സമ്പത്ത് ദുരുപയോഗം ചെയ്യാതിരിക്കുവാനും സംരക്ഷിക്കുവാനും ആയി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയുണ്ടായി ബാങ്കിന്റെ കണക്കുകളിൽ കൃത്രിമം കാണിക്കുകയും വെട്ടിപ്പ്, സാമ്പത്തിക ക്രമക്കേട്, എന്നിവയ്ക്ക് വായ്പ എടുത്തവരുമായി കൂട്ടുകൂടുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന മഹാരാഷ്ട്രയിലെ പോലീസ് വിഭാഗം അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൂടാതെ ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഫോറൻസിക് ഓഡിറ്റർമാരെ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റർ നിയമിക്കുകയുണ്ടായി.
അഡ്മിനിസ്ട്രേറ്ററും 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ 36AAA(5)(a), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്ക് നിയമിച്ച 3 അംഗ അഡ്വൈസറി കമ്മിറ്റിയും ബാങ്കിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന പ്രശ്നങ്ങൾ സത്വരം പരിഹരിക്കുന്നതിന് ശ്രമിക്കുന്നു. റിസർവ് ബാങ്ക് പ്രവർത്തന പുരോഗതി സസൂക്ഷ്മം നിരീക്ഷിക്കുകയും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടർന്നും സ്വീകരിക്കുന്നതുമാണ്.
(യോഗേഷ് ദയാൽ) ചീഫ് ജനറൽ മാനേജർ
പത്രപ്രസ്താവന: 2019-2020/942 |