ഫെബ്രുവരി 03, 2022
അനധികൃതമായി പ്രവര്‍ത്തിക്കുന്ന വിദേശ നാണയ ട്രേഡിംഗ്
പ്ലാറ്റ്‌ഫോമുകൾക്കെതിരെ ആർബിഐ മുന്നറിയിപ്പ് നൽകുന്നു
സാമൂഹിക മാധ്യമങ്ങള്‍, സെർച്ച് എഞ്ചിനുകൾ, ഓവർ ദി ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ് ആപ്പുകൾ എന്നിവയിലുൾപ്പെടെ പ്രത്യക്ഷ പ്പെടുന്ന വിദേശനാണയ ട്രേഡിംഗ് സൗകര്യങ്ങൾ ഇന്ത്യൻ നിവാസികൾക്ക് വാഗ്ദാനം ചെയ്യുന്ന അനധികൃത ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളുടെ (ഇടിപി) തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ETP-കൾ, വിദേശനാണയ വ്യാപാര / നിക്ഷേപ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനായി എളുപ്പം കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള ആളുകളുമായി വ്യക്തിപരമായി ബന്ധപ്പെടുകയും, ആനുപാതികമല്ലാത്ത/അധികമായ വരുമാനം വാഗ്ദാനം ചെയ്ത് അവരെ വശീകരിക്കുകയും ചെയ്യുന്ന ഏജന്റുമാരെ നിയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഇത്തരം അനധികൃത ETP-കൾ / പോർട്ടലുകൾ നടത്തുന്ന വഞ്ചനകളും, അത്തരം വ്യാപാര / നിക്ഷേപ പദ്ധതികളിലൂടെ നിരവധി നിവാസികൾക്ക് പണം നഷ്ടപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്റ്റ്, 1999 (ഫെമ) പ്രകാരം, അംഗീകൃത വ്യക്തികളുമായും അനുവദനീയമായ ആവശ്യങ്ങൾക്കും മാത്രമേ നിവാസികൾക്ക് വിദേശനാണയ ഇടപാടുകൾ നടത്തുവാന്‍ കഴിയൂ എന്ന് വ്യക്തമാക്കുന്നു. ആർബിഐ കാലാകാലങ്ങളിൽ വ്യക്തമാക്കിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് അനുവദനീയമായ വിദേശനാണയ ഇടപാടുകൾ ഇലക്‌ട്രോണിക് രീതിയിൽ നടത്തുവാനാകുമെങ്കിലും, ആർബിഐ അല്ലെങ്കിൽ, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ (നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബിഎസ്ഇ ലിമിറ്റഡ്, മെട്രോപൊളിറ്റൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്) അംഗീകരിച്ചിട്ടുള്ള ETP- കളിലൂടെ മാത്രമേ അവ ഏറ്റെടുക്കാവൂ. ഫെമയ്ക്ക് കീഴിൽ രൂപീകരിച്ചിട്ടുള്ള ഉദാരവല്‍കൃത പണമയയ്ക്കല്‍ പദ്ധതി {ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശ എക്‌സ്‌ചേഞ്ചുകൾ / ഓവർസീസ് കൌണ്ടർപാർട്ടികൾക്കുള്ള മാർജിനുകൾക്കു വേണ്ടിയുള്ള പണമയയ്ക്കൽ അനുവദനീയമല്ലെന്നും വ്യക്തമാക്കുന്നു.
അംഗീകൃത വ്യക്തികളുടെയും അംഗീകൃത ETP-കളുടെയും പട്ടിക ആർബിഐ വെബ്സൈറ്റിൽ ലഭ്യമാണ്. വിദേശനാണയ ഇടപാടുകളെക്കുറിച്ച് പതിവായി ചോദിക്കുന്ന ഒരു കൂട്ടം ചോദ്യങ്ങളും (FAQ) പൊതുജനങ്ങളുടെ പൊതുവായ മാർഗ്ഗനിർദ്ദേശത്തിനായി വെബ്സൈറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.
അനധികൃത ETP-കളിലൂടെ വിദേശനാണയ ഇടപാടുകൾ നടത്തുകയോ, അത്തരം അനധികൃത ഇടപാടുകൾക്കായി പണം അയയ്‌ക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യരുതെന്ന് ആർബിഐ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഫെമയ്ക്ക് കീഴിൽ അനുവദനീയമായ ആവശ്യങ്ങൾക്കല്ലാതെയോ, ആർബിഐ അധികാരപ്പെടുത്തിയിട്ടില്ലാത്ത ഇടിപികളിലോ വിദേശനാണയ ഇടപാടുകൾ നടത്തുന്ന റസിഡന്‍റ് വ്യക്തികൾ ഫെമയ്ക്ക് കീഴിലുള്ള ശിക്ഷാ നടപടിക്ക് സ്വയം ബാധ്യസ്ഥരാകുന്നതാണ്.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ് റിലീസ്: 2021-2022/1660 |